സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാന്‍ കുപ്രചരണം: പ്രതിമാസം 40 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ സബ്‌സിഡി സാധനം വാങ്ങുന്നെന്ന് മുഖ്യമന്ത്രി

sennews
0

 
തിരുവനന്തപുരം.രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് വിലക്കയറ്റം തടുത്തു നിര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇടപെടല്‍ ഉണ്ടാകുന്നില്ല. വിലക്കയറ്റം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണ്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്ത് വലിയ തോതില്‍ സാധനങ്ങള്‍ക്ക് വില ഉയരേണ്ടതാണ്. എന്നാല്‍ വിലക്കയറ്റത്തോത് ദേശീയ ശരാശരിയേക്കാള്‍ താഴെ നിര്‍ത്താന്‍ കേരളത്തിന് കഴിയുന്നു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിരന്തരം സ്വീകരിച്ച പ്രതിജ്ഞാബദ്ധമായ നടപടികളിലൂടെയാണ് ഇത് സാധ്യമായത്. സപ്ലൈകോ ഓണചന്തയുടെ സംസ്ഥാനഉദ്ഘാടനം പുത്തരിക്കണ്ടംമൈതാനിയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. എന്നാല്‍ അങ്ങനെയല്ലെന്ന് വരുത്തേണ്ടത് ചിലരുടെ ആവശ്യമാണ്. ഈ രംഗത്ത് ഒന്നും നടക്കുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നു. സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാന്‍ കുപ്രചരണം അഴിച്ചുവിടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സപ്ലൈകോയുടെ ശരാശരി വിറ്റുവരവ് 252 കോടി രൂപയാണ്. നിലവില്‍ 270 കോടി രൂപയും. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് സാധനങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും.

സംസ്ഥാനം പൊതുവിതരണ സമ്പ്രദായത്തില്‍ ഫലപ്രദമായി ഇടപെടുന്നുണ്ട്. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, സഹകരണ മേഖലയിലെ മറ്റു വില്‍പന ശാലകള്‍ എന്നിവ നടത്തുന്ന വിപണി ഇടപെടല്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു. സംസ്ഥാനത്താകെ 1600ല്‍പരം സപ്ലൈകോ ഔട്ട് ലെറ്റുകളുണ്ട്. പ്രതിമാസം 40 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ സപ്ലൈകോ സബ്‌സിഡി സാധനം വാങ്ങുന്നു. വിപണിയിടപെടലിനായി സപ്ലൈകോ 250 കോടി രൂപയുടെ അവശ്യസാധനമാണ് സംഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായി. ഗതാഗതമന്ത്രി ആന്റണിരാജു ആദ്യ വില്‍പന നടത്തി.  പുതിയ ശബരി ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം  മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി  വി  ജോയി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, സപ്ലൈകോ ചെയര്‍മാനും എംഡിയുമായ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ സംസാരിച്ചു.
 


Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top